International
ബെയ്റൂട്ട്: ഇറാനുമായുള്ള യുഎസ്-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലബനന് പാര്‍ലമെന്റിന്റെ കാലാവധി രണ്ട് വര്‍ഷത്തേക്കുകൂടി നീട്ടി. മേയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്താൻ നേരത്തേ നിശ്ചയിച്ചിരുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞടുപ്പ് നടത്താൻ ബുദ്ധിമുട്ടാകുമെന്നതിനാലാണ് നടപടി.
ഹിസ്ബുള്ളയുടെ സാമ്പത്തിക വിഭാഗമായ അല്‍-ഖാര്‍ദ് അല്‍-ഹസനെ ലക്ഷ്യമിടുന്നതായി ഇന്നലെ ഇസ്രയേല്‍ സൈന്യം പറഞ്ഞിരുന്നു. ആക്രമണം കടുപ്പിക്കുമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പുകൂടി പരിഗണിച്ചാണ് ലബനനന്റെ നീക്കം.
കാലാവധി നീട്ടാനുള്ള നിർദേശത്തെ 76 നിയമസഭാംഗങ്ങള്‍ അനുകൂലിച്ചപ്പോൾ 41 പേര് എതിര്‍ത്തു. നാല് പേര് വിട്ടുനിന്നതായും രാജ്യത്തെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു.
Kerala
കണ്ണൂർ: പോലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് വി.കെ.നിഷാദിന്റെ പരോൾ നീട്ടി നൽകി. ഈ മാസം 11 വരെയാണ് പരോൾ നീട്ടിയത്.
ശിക്ഷ റദ്ദാക്കണമെന്ന ഹർജി ഒമ്പതിന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പരോൾ നീട്ടി നൽകിയത്. പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പോലീസിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ഇയാളെ ശിക്ഷിച്ചത്.
Kerala
തിരുവനന്തപുരം: എസ്ഐആർ സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11വരെ ഫോം വിതരണം ചെയ്യാം.
ഡിസംബര്‍ 16ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഫെബ്രുവരി 14ന് പുറത്തിറക്കും. ഇതുസംബന്ധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച ഉത്തരവാണ് പുറത്തുവന്നത്. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ സമയപരിധി നീട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഡിസംബര്‍ നാലിനുള്ളിൽ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നും ഡിസംബര്‍ ഒമ്പതിന് കരട് പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു നിര്‍ദേശം. സമയപരിധി നീട്ടിയതോടെ ബിഎൽഒമാര്‍ക്ക് ഫോം വിതരണത്തിനടക്കം ഒരാഴ്ച കൂടുതൽ സമയം ലഭിക്കും.
എസ്ഐആര്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കമ്മീഷൻ സ്വമേധയാ നീട്ടിവെച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവിറക്കുന്നത്. ഒന്നാംഘട്ടമായ വിവരശേഖരണം ഡിസംബർ നാലിന് അവസാനിക്കാനിരിക്കേ പൂരിപ്പിച്ച എന്യൂമറേഷൻ ഫോമിന്റെ 15 ശതമാനവും തിരികെ കിട്ടിയിരുന്നില്ല.
അഞ്ചുദിവസത്തിനകം ബാക്കി ഫോം തിരിച്ചുവാങ്ങുന്നതും ഡിജിറ്റലൈസ് ചെയ്യുന്നതും അപ്രായോഗികമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമയപരിധി നീട്ടുകയായിരുന്നു.